പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് കാൽനട-വാഹനയാത്രക്കാർക്കു ഭീഷണിയായി റെയിൽവേ മേൽപ്പാലത്തിലെ പാതാളക്കുഴി.
പാലത്തിന്റെ കിഴക്കുഭാഗത്തായി മാസങ്ങൾക്കു മുൻപ് രൂപപ്പെട്ട ഈ വലിയ കുഴിയിൽ ഇപ്പോൾ മഴവെള്ളം നിറഞ്ഞതു യാത്രക്കാരെ അപകടത്തിലാക്കുകയാണ്. അടിക്കടി കുഴി രൂപപ്പെടുന്ന ഇവിടെ മഴക്കാലത്ത് വാഹനയാത്ര വലിയ ബുദ്ധിമുട്ടാണ്.
ആഴത്തിലുള്ള ഈ കുഴി രാത്രികാലത്ത് ഇരുചക്രവാഹനയാത്രക്കാരെ അപകടത്തിലാക്കുന്നു.കുഴി രൂപപ്പെടുമ്പോഴൊക്കെ താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ സ്ഥിരം പരിഹാരമില്ല. സ്കൂളിനോടു ചേർന്ന ഈ പാലത്തിലൂടെ ഭയപ്പാടോടെയാണ് വിദ്യാർഥികൾ മറുകര കടക്കുന്നത്.
ദേശീയപാതയിൽ ഇനിയും പുനരുദ്ധരിക്കാത്ത, കേരളത്തിലെ ഏക മേൽപ്പാലമാണിത്. ഇവിടെ സമാന്തരപാലം നിർമിക്കാനുള്ള പദ്ധതി തയാറാകുന്നതേയുള്ളൂ. നൂറ്റാണ്ട് പഴക്കമുള്ളതും കഷ്ടിച്ച് അഞ്ചരമീറ്റർ വീതിയുള്ളതുമായ ഈ പാലം ദേശീയപാതയിലെതന്നെ ഏറ്റവും വീതികുറഞ്ഞ പാലമാണ്. ഒറ്റവരി ഗതാഗതമാണ് ഇപ്പോഴും ഈ പാലത്തിൽ. ഒരുവശത്തുനിന്നുള്ള വാഹനങ്ങൾ കടന്നുപോകുംവരെ മറുവശത്തെ വാഹനങ്ങൾ കാത്തുകിടക്കണം.
ചരക്കുമായി അന്തർസംസ്ഥാന വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന ഈ പാതയിൽ പാലത്തിലെ കുഴി നികത്തണമെന്ന് നാട്ടുകാർ മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മഴ തുടങ്ങി സ്ഥിതി രൂക്ഷമായിട്ടും ദേശീയപാതവിഭാഗം ഇതിന് നടപടി എടുത്തിട്ടില്ല.താത്കാലികമായി കുഴിയടച്ച് പ്രശ്നം പരിഹരിയ്ക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്. ഇപ്പോഴും ഇതു തന്നെ ആവർത്തിച്ചു.